National
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചവരെ സുരക്ഷാസേന പിന്തിരിപ്പിച്ചതാണ് സംഘർഷകാരണം.
മേയ് 2023നു തുടങ്ങിയ കലാപത്തെത്തുടർന്ന് വിവിധ ക്യാന്പുകളിലായി കഴിയുന്ന ഒരുസംഘം ഇംഫാൽ ഈസ്റ്റിലെ ഗ്വാൽതാബിയിലേക്കു മടങ്ങുന്നതിനിടെ യായ്ൻഗാംഗ്പോക്പിയിൽ സുരക്ഷാസേന തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചുവെന്ന് സർക്കാർതന്നെ അവകാശപ്പെട്ട സാഹചര്യത്തിൽ വീടുകളിലേക്കു മടങ്ങിപ്പോകുന്നതിൽ എന്താണു കുഴപ്പമെന്നാണ് പ്രക്ഷോഭകർ ചോദിക്കുന്നത്. സമീപദിവസങ്ങളിൽ സമാനമായ സംഘർഷങ്ങൾ പലയിടത്തും ഉടലെടുത്തിരുന്നു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖ(എൽഒസി)യ്ക്ക് സമീപത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാസേന. ഹന്ദ്വാരയിലെ നീരിയൻ വനമേഖലയിലെ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. രണ്ട് എം-സീരീസ് (എം4) അസോൾട്ട് റൈഫിളുകളും നാല് മാഗസിനുകളും രണ്ട് ചൈനീസ് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും രണ്ട് ഹാൻഡ് ഗ്രനേഡുകളും ഒന്നിലധികം ലൈവ് റൗണ്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.